തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണത്തിനു മുന്നോടിയായി മുഖ്യമന്ത്രി സ്ഥാന തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
അതിനിടെ, മുസ്ലിം ലീഗിന്റെ നിലപാടും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ പ്രതികരണവും വിവാദത്തിന് ഇടയാക്കി. ലീഗ് പ്രവര്‍ത്തകരും യൂത്ത് ലീഗും ജമാഅത്തെ ഇസ്ലാമി അനുകൂലികളും സോഷ്യല്‍ മീഡിയയില്‍ കുഴല്‍നാടനെതിരെ രൂക്ഷമായ തെറിയഭിഷേഖമാണ് നടത്തുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭൂരിപക്ഷം കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ മുസ്ലിം ലീഗ് വിഡി സതീശന് അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നു. ലീഗ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയതോടെയാണ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ അസ്വാരസ്യം തുറന്നുപറഞ്ഞത്.
മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞത്, മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല, തിരിച്ചും അത് ബാധകമാകണം. ഘടകകക്ഷികള്‍ക്ക് അഭിപ്രായം പറയാം, പക്ഷേ ലക്ഷ്മണരേഖ ഉണ്ട്. പാര്‍ട്ടി തീരുമാനിക്കുന്നയാള്‍ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയില്ലെന്നാണ്.
കുഴല്‍നാടന്‍ ലീഗിനെ 'ബാക്ക്‌ബോണ്‍' എന്ന് വിശേഷിപ്പിച്ചും, യുഡിഎഫ് കോണ്‍ഗ്രസ് പ്രതിസന്ധികളില്‍ ലീഗ് പിന്തുണ നല്‍കിയതും ലീഗിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ കോണ്‍ഗ്രസ് ഒപ്പം നിന്നതും ഓര്‍മിപ്പിച്ചു. എങ്കിലും ലീഗിന്റെ ഇടപെടല്‍ അനാവശ്യമാണെന്ന നിലപാട് വ്യക്തമാക്കി.
മാത്യു കുഴല്‍നാടന്റെ പരാമര്‍ശങ്ങള്‍ക്ക് ശേഷം മുസ്ലിം യൂത്ത് ലീഗ് ശക്തമായി രംഗത്തുവന്നു. കണ്ണൂര്‍ ഇരിക്കൂറില്‍ യൂത്ത് ലീഗ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. കുഴല്‍നാടാ, നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട, പട നയിച്ചവര്‍ ഭരിക്കട്ടെ എന്നാണ് യൂത്ത് ലീഗിന്റെ മുന്നറിയിപ്പ്.
മൂവാറ്റുപുഴയില്‍ ലീഗ് പ്രവര്‍ത്തകര്‍ ഫ്‌ലെക്‌സ് ബോര്‍ഡില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രം വെട്ടിമാറ്റുകയും ഫ്‌ലെക്‌സ് കത്തിക്കുകയും ചെയ്തു. സതീശനും ചെന്നിത്തലയുമുള്‍പ്പെട്ട ബോര്‍ഡുകളും പ്രതിഷേധത്തിന് വിധേയമായി.
തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ മുസ്ലീം ലീഗിന്റെ സ്വാധീനം തെളിയിക്കുന്നതാണ് ഈ സംഭവം. മുസ്ലിം ലീഗ് യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ്. കോണ്‍ഗ്രസിനുള്ളിലെ നേതൃത്വ തര്‍ക്കം ലീഗിന്റെ ഇടപെടലിന് ഇടം നല്‍കിയെന്നാണ് വിലയിരുത്തല്‍.
എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ തീരുമാനമെടുക്കാനിരിക്കെ, വിവാദം യുഡിഎഫ് ഐക്യത്തിന് വെല്ലുവിളിയാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കുഴല്‍നാടന്‍ പിന്നീട് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കിയെങ്കിലും, പ്രതിഷേധങ്ങള്‍ തുടരുകയാണ്.

