നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ വഴിത്തിരിവ്. പ്രതി സജി 8 വര്‍ഷം മുമ്പ് കാണാതായ പിതാവിനെ കൊലപ്പെടുത്തിയെന്ന് സംശയം.
സംഭവത്തില്‍ പൊലീസ് പുരയിടം മണ്ണ് കുഴിച്ചുള്ള പരിശോധന ആരംഭിച്ചു. പ്രദേശത്ത് നിന്ന് ഒരു അസ്ഥി കഷണവും തുണിയും കിട്ടിയെങ്കിലും അത് കാണാതായ ആളുടെ ആണെന്ന് സ്ഥിരീകരണമില്ല.അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് സജി പിടിയിലായത്. അമ്മ മേരിക്കുട്ടിയെയും മൂത്തസഹോദരന്‍ റെജിയെയും കുഴിച്ചുമൂടിയിരുന്ന ഇടത്ത്, വിടിന്റെ അടുക്കളയുടെ ഭാഗത്താണ് പൊലീസ് പരിശോധന നടക്കുന്നത്. 2018 മാര്‍ച്ചിലാണ് സജിയുടെ അച്ഛന്‍ മാത്യൂവിനെ കാണാതാകുന്നത്. അന്ന് ഇളയ മകളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വെള്ളയാംകുടിയിലേക്ക് പോയി എന്നാണ് പറയുന്നത്. ഇദ്ദേഹം ബസില്‍ കയറി പോയതായി പറയപ്പെടുന്നുണ്ട്. എന്നാലും ഇദ്ദേഹം ബസില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയത് ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നു എങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ അന്വേഷണം എങ്ങും എത്തിയില്ല.
കഴിഞ്ഞ ദിവസം അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ സജി പിടിയിലായ ശേഷം തുടര്‍ന്ന് ബന്ധുക്കള്‍ സജി പിതാവിനെയും അപായപ്പെടുത്തിയതായി സംശയം പറഞ്ഞിരുന്നു. തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്തുന്നതിന് സജിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സജിയില്‍ നിന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്.

